News in its shortest

കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിനം, ഭേദമായത് 97 പേര്‍ക്ക്‌

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 97 പേര്‍ക്ക് രോഗം ഭേദമാകുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം രോഗത്തെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചതായി കാണാം. മറ്റിടങ്ങില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം പതിന്‍മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്.

കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായവര്‍ ഉള്‍പ്പെടെ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്.

ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസൊ, യുകെയില്‍നിന്നുള്ള ലാന്‍സണ്‍, എലിസബത്ത് ലാന്‍സ്, ബ്രയാന്‍ നെയില്‍, ജാനറ്റ് ലൈ, സ്റ്റീവന്‍ ഹാന്‍കോക്ക്, ആനി വില്‍സണ്‍, ജാന്‍ ജാക്‌സണ്‍ എന്നിവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവര്‍ ഉള്‍പ്പെടെ കേരളം ചികിത്സിച്ച് ഭേദമാക്കിയിരിക്കുന്നു. ഇതില്‍ ഒരാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഏഴുപേര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്.

മാര്‍ച്ച് 13ന് വര്‍ക്കലയിലാണ് സംസ്ഥാനത്ത് ഒരു വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് ചികിത്സിച്ചു. മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവെ അനുവാദമില്ലാതെ മാര്‍ച്ച് 15ന് വിമാനത്തില്‍ കയറി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചപ്പോഴാണ് ബ്രയാന്‍ നെയിലിനെയും സംഘാംഗങ്ങളെയും തടഞ്ഞുവെച്ച് പരിശോധനയ്ക്കും ചികിത്സയ്ക്കും അയച്ചത്. നെയില്‍ ഗുരുതരാവസ്ഥയിലായിരുന്നു. പ്രത്യേക ചികിത്സ നല്‍കിയാണ് രക്ഷപ്പെടുത്തിയത്.

ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ നാടിനെയും ആരോഗ്യസംവിധാനത്തെയും അഭിനന്ദിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം, തിരുവനന്തപുരം ഒന്നുവീതം, മലപ്പുറം രണ്ട്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. എറണാകുളം 6, കണ്ണൂര്‍ 3, ഇടുക്കി, മലപ്പുറം രണ്ടുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായവരുടെ കണക്ക്. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 258 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,36,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 11,469 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ 7.5 ശതമാനം പേരാണ്. 20നു താഴെയുള്ളവര്‍ 6.9 ശതമാനം. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാലുദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറക്കും.

കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത പ്രശ്‌നം കുറേ നാളുകളായി നമ്മുടെ ചര്‍ച്ചയിലുണ്ട്. ഇന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും. ആവശ്യമാണെങ്കില്‍ ആകാശമാര്‍ഗം എത്തിക്കുന്നതും പരിഗണിക്കും.

Comments are closed.