News in its shortest

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ പുഞ്ചിരിയിലൂടെ നേരിട്ട പോരാളി

സന്ദീപ് ദാസ്‌

ഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.പേരിൻ്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഞാൻ ഇവരെ ‘പോരാളി’ എന്ന് വിശേഷിപ്പിക്കുന്നു.

മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേർന്നാൽ അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്.അങ്ങനെയുള്ള ഒരു പറ്റം കുലസ്ത്രീകൾക്കു നടുവിലാണ് ഈ പോരാളി ഒറ്റയ്ക്ക് പൊരുതിനിന്നത്.

ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു ചെറുപതിപ്പാണ് ആ വീഡിയോ എന്ന് പറയാം.പോരാളിയെ കൂട്ടംകൂടി ആക്രമിക്കുന്ന സ്ത്രീകളുടെ മുഖമുദ്ര അസഹിഷ്ണുതയാണ്.പിന്നെ ആവശ്യത്തിലേറെ വെറുപ്പും!

പെൺമക്കളെ ‘കാക്ക’ സ്പർശിക്കാതിരിക്കാൻ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വർഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കൽപ്പിച്ചുനോക്കൂ !

‘അല്ലാഹു’ എന്ന വാക്ക് അങ്ങേയറ്റം വെറുപ്പോടെയാണ് ആ സ്ത്രീ ഉച്ചരിക്കുന്നത്.ഇതുപോലുള്ള ആളുകളാണ് മുസ്ലിം സഹോദരങ്ങൾക്ക് ഒരു കുഴപ്പവും വരില്ല എന്ന് ആണയിട്ടുകൊണ്ടിരിക്കുന്നത്.

”ഞങ്ങൾക്കും ഇവിടെ ജീവിക്കണം” എന്ന് വേറൊരു കുലസ്ത്രീ പറയുന്നുണ്ട്.ഹിന്ദു ഉണരണം എന്ന പഴയ പല്ലവി തന്നെ.ഹിന്ദുവിനെ കൊല്ലുന്നേ,ഹിന്ദു മരിച്ചേ എന്നൊക്കെയുള്ള കപടവിലാപം തന്നെ…!

അവർ പോരാളിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല.ഒരു സെക്കൻ്റ് പോലും കൊടുക്കുന്നില്ല.ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നുമുണ്ട്.ഇവർ ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയല്ലേ? എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക! അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക !

എന്നാൽ നമ്മുടെ പോരാളി വളരെ പക്വതയോടെയാണ് ആ വെല്ലുവിളിയെ തരണം ചെയ്തത്.

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ അവർ പുഞ്ചിരിയിലൂടെ നേരിട്ടു.

ഒരു മയവുമില്ലാതെ ”നിങ്ങൾക്ക് നാണമില്ലേ?” എന്ന് ചോദിച്ചു !

എന്ത് ധൈര്യത്തിലാണ് അമ്പലത്തിൽ കയറിയത് എന്ന് ചോദിച്ചപ്പോൾ ”ഞാനും ഒരു ഹിന്ദുവാണ് ” എന്ന് തിരിച്ചടിച്ചു.

ഫാസിസ്റ്റുകൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുക്കൾ കേരളത്തിൽ നന്നെ കുറവാണ്.സെക്യുലറിസം എന്ന വാക്കിൻ്റെ അർത്ഥം ഉൾക്കൊള്ളുന്നവരാണ് ഭൂരിഭാഗം പേരും.അവരുടെ പ്രതിനിധിയാണ് ഈ ധീരവനിത.അത്ര എളുപ്പത്തിലൊന്നും ഈ മണ്ണ് അടിയറവ് പറയില്ല !

ഇപ്പോഴും നിക്ഷ്പക്ഷതയുടെയും സ്വാർത്ഥതയുടെയും മാളങ്ങളിൽ ഒളിച്ചിരിക്കുന്നവരേ…നിങ്ങൾ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ…മടയിൽ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ…മനുഷ്യരാകൂ…

Comments are closed.