News in its shortest

സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍

കൊല്ലം: ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) കൊല്ലം കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കളായി. 

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നിവയെ പരാജയപ്പെടുത്തിയാണ് നടുഭാഗം ചുണ്ടന്‍  അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 

3:43.91 മിനിറ്റ് കൊണ്ട് നടുഭാഗം ഒന്നാമതായി തുഴഞ്ഞെത്തിയപ്പോള്‍ കാരിച്ചാല്‍ 3:49:95 മിനിറ്റും ദേവസ് 3:52.00 മിനിറ്റും കൊണ്ട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സിബിഎല്‍ കാണാനെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. സിബിഎല്ലിലെ അവസാന മത്സരം നവംബര്‍ 23 ന് കൊല്ലത്ത് പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളിക്കൊപ്പം നടക്കും.

ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (3:43.91 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് ‘നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ’ സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു. യൂണിഫോമില്‍ പിഴവ് വരുത്തിയതിന് വീയപുരം ചുണ്ടന് (പ്രൈഡ് ചേസേഴ്സ്) ഹീറ്റ്സില്‍ അഞ്ച് സെക്കന്‍റ് അധികം ചുമത്താന്‍ സിബിഎല്‍ ഭരണ സമ്മിതി തീരുമാനിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 31 ന് നെഹൃട്രോഫി വള്ളം കളിയോടെ ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ തുടങ്ങിയ സിബിഎല്‍-ലെ 11 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ നടുഭാഗം പരാജയമറിഞ്ഞുള്ളൂ. ആദ്യ മൂന്നു മത്സരത്തിലെ ജയത്തിലൂടെ ഒന്നാം ഹാട്രിക് സ്വന്തമാക്കിയ നടുഭാഗം അഞ്ച് മുതല്‍ 11 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച് ട്രിപ്പിള്‍ ഹാട്രിക്കും നേടി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന മത്സരത്തില്‍ യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു(കോസ്റ്റ് ഡോമിനേറ്റേഴ്സ്) മാത്രമേ നടുഭാഗം വിജയം വിട്ടുകൊടുത്തിട്ടുള്ളു. 

11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം 158 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്) 78 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നീ ടീമുകള്‍ 69 പോയിന്‍റുമായി മൂന്നാം സ്ഥാനം പങ്കിടുന്നു.

 ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്-56) വീയപുരം (പ്രൈഡ് ചേസേഴ്സ്-48) എന്നിവയാണ് യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. തുല്യ പോയിന്‍റ് വരുന്നതിനടുത്ത സ്ഥാനം ഒഴിവായി കണക്കാക്കും.
പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-32) ഏഴാം സ്ഥാനത്തും മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്), സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ) എന്നിവ 25 പോയിന്‍റുമായി എട്ടാം സ്ഥാനവും പങ്കിടുന്നു. 

സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ കല്ലടയിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുന്നത്തൂര്‍ എംഎല്‍എ ശ്രീ കോവൂര്‍ കുഞ്ഞുമോന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍, ജില്ലാകളക്ടര്‍ ശ്രീ അബ്ദുള്‍ നാസര്‍, റൂറല്‍ എസ്പി ശ്രീ ഹരി ശങ്കര്‍  മണ്‍റോതുരുത്ത്  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ബിനു കരുണാകരന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.  
ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും.
ബുക്ക്മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 200 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്സ്ററാര്‍, എന്നീ ചാനലുകളില്‍ വൈകീട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും.

Comments are closed.