News in its shortest

66.02 കോടി രൂപ ഭവന നിര്‍മ്മാണ ധനസഹായം നല്‍കി പട്ടിക ജാതി വകുപ്പ്


സംസ്ഥാനത്ത് എല്‍ഡിഎഫ് മന്ത്രി സഭ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പട്ടികജാതി വികസന വകുപ്പ് ഭവന നിര്‍മ്മാണ ധനസഹായമായി തൃശൂര്‍ ജില്ലയില്‍ 66.02 കോടി രൂപ വിതരണം ചെയ്തു. ജില്ലയിലെ 2602 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.

ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി വഴി 805 പേര്‍ക്ക് 31.45 കോടി രൂപ ഭൂമി വാങ്ങുന്നതിനായി അനുവദിച്ചു. ചികിത്സാ ധനസഹായ പദ്ധതി വഴി 7253 പേര്‍ക്ക് 12.74 കോടി രൂപ അനുവദിച്ചു. സ്വയം തൊഴില്‍ പദ്ധതി വഴി 57,84880 രൂപ സബ്‌സിഡിയായി വിതരണം ചെയ്തു. ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതി വഴി 774 പേര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതി വഴി 36 പേര്‍ക്ക് 865000 രൂപ വിതരണം ചെയ്തു.

പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി വഴി 1832 പേര്‍ക്ക് സഹായം അനുവദിച്ചു. 455 പേര്‍ക്ക് 2.53 കോടി രൂപ മിശ്ര വിവാഹ ധനസഹായം നല്‍കി.
അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 26 കോളനികളെ ഉള്‍പ്പെടുത്തുകയും 7 കോളനികളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പഠന മുറി നിര്‍മ്മാണത്തിന് 743 പേര്‍ക്ക് 6.77 കോടി രൂപ വിതരണം ചെയ്തു.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് 1.15 കോടി രൂപയും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പായി 6.17 കോടി രൂപയും വിതരണം ചെയ്തു. പട്ടികജാതി , പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം ഇരകളായവര്‍ക്ക് ആശ്വാസ ധനസഹായമായി 77,13400 രൂപ വിതരണം ചെയ്തു. വിദേശ തൊഴില്‍ പദ്ധതി വഴി 498 പേര്‍ക്ക് 1.64 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി വിഭാവനം ചെയ്ത പദ്ധതികള്‍ സമയബന്ധിതമായി വിതരണം ചെയ്ത് വകുപ്പ് സേവന പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Comments are closed.