News in its shortest

മൗനി മോദി: പത്രസമ്മേളനം നടത്താന്‍ പ്രധാനമന്ത്രി എന്തിന് ഭയക്കണം?

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്രമോദി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അഭിമുഖങ്ങള്‍ എല്ലാം തന്നെ മോദിയുടെ പിആര്‍ സംഘം പദ്ധതിയിട്ട് മോദിക്ക് ഇഷ്ടമുള്ള ചോദ്യങ്ങള്‍ മാത്രം ഉന്നയിപ്പിക്കുന്ന ഒന്നാണ് എന്നുള്ള ആരോപണം ഏറെ ഉയര്‍ന്നിട്ടുണ്ട്. പത്രഭാഷയില്‍ തന്നെ പറഞ്ഞാല്‍ പ്ലാന്റഡ് അഭിമുഖങ്ങള്‍. അത്തരം അഭിമുഖങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ക്ക് പരസ്യം വകയില്‍ പണം വേറെ ലഭിച്ചുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പറഞ്ഞുവച്ച ചോദ്യങ്ങള്‍ ഒഴിവാക്കി അപ്രിയകരമായ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അഭിമുഖ മദ്ധ്യേ ഇറങ്ങിപ്പോകാനും മോദി മടി കാണിച്ചിട്ടില്ല.

പക്ഷേ, പ്രധാനമന്ത്രിയായതിനുശേഷം ഒരിക്കല്‍ പോലും മോദി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നിട്ടില്ല. കാരണം മറ്റൊന്നുമല്ല. അപ്രിയകരമായ ചോദ്യങ്ങള്‍ മാത്രമേ പത്രസമ്മേളനങ്ങളിലായാലും അഭിമുഖങ്ങളിലായാലും ചോദ്യമായി എത്തുകയുള്ളൂ. കാരണം ഇപ്പോള്‍ ഭരണം മോദിയുടെ കൈയില്‍ ആയതു കൊണ്ട് തന്നെ. ആ ഭരണത്തേയും വീഴ്ചകളേയും കുറിച്ച് ചോദിക്കുമ്പോള്‍ മോദിക്ക് മറുപടിയുണ്ടായിയെന്ന് വരില്ല. അത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ മോദി ആഗ്രഹിക്കുന്നു.

ഇന്ത്യയില്‍ ചരിത്രപരമായ എല്ലാം ആദ്യം ചെയ്ത പ്രധാനമന്ത്രി മോദിയാണെന്നാണ് ബിജെപിയും മറ്റും പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത കാര്യത്തില്‍ മോദിക്ക് ഒരു റെക്കോര്‍ഡ് കിട്ടും. പത്രസമ്മേളനം നടത്തിയിട്ടില്ലാത്ത ഏക പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ്.

ഇനി ഭരണം അവസാനിക്കാന്‍ കേവലം 16 മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. പക്ഷേ, ഒരു പത്രസമ്മേളനം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് മോദിക്ക് തോന്നിയിട്ടില്ല.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ മൗന്‍ മോഹന്‍ സിംഗ് എന്ന് വിളിച്ച് മോദി അധിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, സിംഗ് ഒരിക്കലും പത്രസമ്മേളനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടില്ല. വര്‍ഷം രണ്ട് പത്രസമ്മേളനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. വിദേശ യാത്ര നടത്തുമ്പോള്‍ വിമാനത്തില്‍ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു അദ്ദേഹം.

വിലയ്‌ക്കെടുത്ത അഭിമുഖങ്ങള്‍ പോലെ പത്രസമ്മേളനത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരേയും വിലയ്‌ക്കെടുക്കാന്‍ ആകില്ലെന്ന് മോദിക്ക് അറിയാം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.