News in its shortest

പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം : മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസിച്ചിട്ടിക്ക് പ്രവാസികളിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രം പോര, രാജ്യത്തിലെ മറ്റ് സംസ്ഥാനത്തുള്ളവർക്കും കൂടി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് വ്യാപിപ്പിക്കുന്നത്. പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനം എന്ന നിലയിൽ അഭിമാനകരമായ വളർച്ചയാണ് കെ.എസ്.എഫ്.ഇ നേടിയത്.


നവകേരളത്തിന്റെ ഭാഗമായ പുനർനിർമ്മാണ പ്രവർത്തനത്തിൽ വലിയ പങ്കാണ് കെ.എസ്.എഫ്.ഇക്ക് വഹിക്കാനാവുക. കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയായാണ് മാറുന്നത്. കേരളത്തിന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാവുന്ന ഒരു സാമ്പത്തിക മാതൃകയായിത്തന്നെയാണ് കെ.എസ്.എഫ്.ഇ നിൽക്കുന്നത്.

സാമ്പത്തിക സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേ നന്നാവൂ എന്ന് പറയുന്നവർ സഹകരണ സ്ഥാപനങ്ങളെയും കെ.എസ്.എഫ്.ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് മനസ്സിലാക്കണം. കെ.എസ്.എഫ്.ഇ സമാഹരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന് ഉതകുന്നതാണ്. വലിയ തോതിൽ നിക്ഷേപം ആവശ്യമുള്ള കാര്യങ്ങളിൽ സാമ്പ്രദായിക മാർഗങ്ങളിൽ മാത്രം മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടാണ് കിഫ്ബി പോലുള്ള പുതിയ മാർഗങ്ങളിലേക്ക് നാം തിരിഞ്ഞത്.

മൂന്നര വർഷം മുമ്പ് കെ.എസ്.എഫ്.ഇയുടെ ലാഭം 236 കോടി രൂപയായിരുന്നു. അത് ഇന്ന് 445 കോടിയായി വർധിച്ചു. മൊത്തം ആസ്തിയിൽ 240 കോടിയുടെ വർധനവുണ്ടായി. കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെ.എസ്.എഫ്.ഇയുടെ ശാഖകളുണ്ട്. ഗ്രാമങ്ങളിൽ ശാഖ ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ചിട്ടിയിൽ പകുതിയിലധികം കെ.എസ്.എഫ്.ഇയുടേതാണ്. അതിനാലാണ് കെ.എസ്.എഫ്.ഇ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോൾ സെൻററുകൾ കെ.എസ്.എഫ്.ഇക്കുണ്ട്. ഗുണഭോക്താക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും യാഥാർഥ്യമാവുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കെ.എസ്.എഫ്.ഇയുടെ സേവനങ്ങൾ എളുപ്പമുള്ളതാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി ടേണോവറുള്ള ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി പ്രവാസിച്ചിട്ടിയിൽ ചേരാൻ ഓൺലൈൻ സോഫ്റ്റ്‌വേർ സംവിധാനം പൂർത്തിയായി. പൂർണമായും ഓൺലൈനായാണ് പ്രവാസിച്ചിട്ടി പ്രവർത്തിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. സുവർണ ജൂബിലി പ്രമാണിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ മൈ സ്റ്റാമ്പ് ധനമന്ത്രി പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായി. പൊന്നോണച്ചിട്ടി ബമ്പർ സമ്മാനം നേടിയ പി. സുനിതക്ക് വിദ്യാഭ്യാസ മന്ത്രി ചെക്ക് കൈമാറി. 50 വർഷക്കാലമായി കെ.എസ്.എഫ്.ഇയുമായി ഇടപാട് നടത്തുന്നവരെ ചടങ്ങിൽ ആദരിച്ചു.

കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കോർപറേഷൻ കൗൺസിലർ കെ. മഹേഷ്, കെ.എസ്.എഫ്.ഇ.ഒ.യു പ്രസിഡൻറ് കെ.എൻ. ബാലഗോപാൽ, എം.ഡി. എ. പുരുഷോത്തമൻ, ആർക്കിടെക്ട് ഡോ. ജ്യോത്സ്‌ന റാഫേൽ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.