News in its shortest

രണ്ടാഴ്ച്ചയ്ക്കിടെ കനയ്യക്കുനേരെ എട്ടാമതും ആക്രമണം

രണ്ടാഴ്ച്ചയ്ക്കിടെ എട്ടാം തവണയും സിപിഐ നേതാവായ കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി അദ്ദേഹം ബീഹാറില്‍ നടത്തുന്ന പ്രചാരണ യാത്രയ്ക്കിടെയാണ് വീണ്ടും കല്ലും ലാത്തികളുമേന്തി വന്ന ജനക്കൂട്ടം ആക്രമണം നടത്തിയത്. ദേശദ്രോഹികളെ വെടിവയ്ക്കണം എന്ന ആവശ്യം അവര്‍ ആര്‍ത്ത് വിളിച്ചിരുന്നു. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നിന്നും രാജ്യത്തെ സംഘപരിവാര്‍ അനുകൂലികള്‍ക്ക് ലഭിച്ച മുദ്രാവാക്യമാണ്.

33-കാരനായ കനയ്യ യാത്ര ചെയ്തിരുന്ന വാഹനം ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള അറായില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ കനയ്യയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പൊലീസുകാര്‍ അന്തംവിട്ട് കുന്തം വിഴുങ്ങി നിന്നു. അക്രമികളെ കണ്ട് അവരോട് സംവദിക്കുന്നതിനായി ഇറങ്ങിയ കനയ്യ കുമാറിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്.

ഗോഡ്‌സെ അനുകൂലികളും ഗാന്ധി അനുകൂലികളും തമ്മിലെ പോരാട്ടം എന്നാണ് കനയ്യ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ കുറിച്ച് എന്‍ഡിവിയിലെ മാധ്യമ പ്രവര്‍ത്തകനായ മനീഷ് കുമാറിനോട് പറഞ്ഞത്. അതിനാല്‍ പ്രചാരണ യാത്ര നിര്‍ത്തുന്ന ചോദ്യമുയരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറായില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരത്തോളം പേര്‍ തടിച്ച് കൂടിയിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.