News in its shortest

അസഹിഷ്ണുതയോടെ കുശുമ്പ് പറയുന്നു; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മലയാളികളായ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രമുഖ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ പ്രസ്താവന

കഴിഞ്ഞ ദിവസം നടത്തിയ പ്രവാസി പ്രമുഖരുമായുള്ള ചര്‍ച്ച പ്രഹസനമാണ് എന്ന് കെപിസിസി പ്രസിഡന്‍റ് പ്രസ്താവിച്ചതായി കണ്ടു. അദ്ദേഹം കഥയറിയാതെ ആട്ടം കാണുകയാണ്.

ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും അതിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെ. ആദ്യഘട്ടത്തില്‍ അതത് പ്രദേശങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അവരവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടും  ലോകകേരളസഭ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.  അതിനുശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ളവരും അതത് രാജ്യങ്ങളില്‍ ഇടപെടാന്‍ പറ്റുന്നവരുമായ 20 രാജ്യങ്ങളിലെ 40ഓളം പേരുമായി വീഡിയോ കോണ്‍ഫറസ് നടത്തിയത്. പങ്കെടുത്ത ആളുകളുടെ ചില പേരുകള്‍ ഞാന്‍ വായിക്കാം.

മുരളി തുമ്മാരുകുടി (സ്വിറ്റ്സര്‍ലന്‍റ്), സൂരജ് അത്തിപ്പറ്റ (കാനഡ), ചൈതന്യ ഉണ്ണി, വി എസ് ഉമേഷ്കുമാര്‍ (ആസ്ട്രേലിയ), ഡോ. ബോബന്‍ മേനോന്‍ (ഉക്രൈന്‍), അനിത പുല്ലയില്‍ (ഇറ്റലി), ടി ഹരിദാസ്, എസ് ശ്രീകുമാര്‍ (യുകെ), നിസാര്‍ എടത്തുംമിത്തല്‍ (ഹെയ്ത്തി), രവി ഭാസ്കര്‍ (ബ്രൂണെ), സജിത് ചന്ദ്രന്‍ (മാലിദ്വീപ്), ഇന്ദുവര്‍മ (ബംഗ്ലാദേശ്), ജിഷ്ണു മാധവന്‍, അബ്ദുള്ള ബാവ (ജപ്പാന്‍), എം ജേക്കബ് (ജോര്‍ജിയ), ഡോ. എം അനിരുദ്ധന്‍, ഷിബുപിള്ള, അനുപമ വെങ്കിടേശ്വരന്‍, മാധവന്‍പിള്ള (അമേരിക്ക), പി സുബൈര്‍, പി വി രാധാകൃഷ്ണപിള്ള, വര്‍ഗീസ് കുര്യന്‍ (ബഹ്റൈന്‍), സാം പൈനിമൂട്, എന്‍ അജിത്കുമാര്‍ (കുവൈത്ത്), ജെ കെ മേനോന്‍, സി വി റപ്പായി (ഖത്തര്‍), പി എം ജാബിര്‍ (ഒമാന്‍), ജോര്‍ജ് വര്‍ഗീസ്, അബ്ദുള്‍ റൗഫ് (സൗദി അറേബ്യ), ബീരാന്‍കുട്ടി, അന്‍വര്‍ നഹ, പ്രശാന്ത് മാങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഒ വി മുസ്തഫ, ആശാ ശരത്, രവിപിള്ള, ആസാദ് മൂപ്പന്‍, എം എ യൂസഫലി (യുഎഇ).

ഇതില്‍ ആരാണ് അസ്പൃശ്യര്‍; കേരളത്തിന് സംസാരിക്കാന്‍ പറ്റാത്ത അതിസമ്പന്നര്‍ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കട്ടെ. പ്രവാസലോകത്ത് കേരളീയര്‍ക്കുവേണ്ടി ഇടപെടല്‍ നടത്തുന്നവല്ലേ ഇവര്‍?

പ്രവാസി സ്നേഹിതന്‍മാര്‍ക്ക് കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വിദേശത്തുള്ള പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചത്. അതിനെപ്പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്.

ഒരോ രാജ്യത്തിലെയും അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി, സന്നദ്ധ സംഘടനകളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്തി കോവിഡ്-19 പ്രതിരോധത്തിനായുള്ള ടാസ്ക് ഫോഴ്സിന് രൂപം നല്‍കാനും അതിന് കീഴില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും ആവശ്യപ്പെട്ടു. അതിനായി രാഷ്ട്രീയ സാമൂഹ്യ ഭേദമില്ലാതെ അതത് രാജ്യത്തെ മുഴുവന്‍ സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അതത് രാജ്യത്തിന്‍റെ നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ട് അണിനിരത്തുന്നതിനുവേണ്ടിയാണ് ആ യോഗത്തില്‍ ആവശ്യപ്പെട്ടത്. അതത് പ്രദേശങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടുവാനും ആവശ്യപ്പെട്ടു.


PSC Tips: Who wrote Padshah Namah?

Abdul Hamid Lahori

| www.ekalawya.com | Online PSC/UPSC coaching |

|Achieve More with Ekalawya |

ഒരോ പ്രദേശത്തെയും നമ്മുടെ പ്രവാസികള്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍, ബാച്ലര്‍ അക്കോമഡേഷന്‍ കേന്ദ്രങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, ഫ്ളാറ്റുകള്‍, വില്ലകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരില്‍ ഇതിനകം രോഗം പിടിപെട്ടവര്‍, ആശുപത്രികളില്‍ കഴിയുന്നവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, രോഗബാധയ്ക്ക് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍  ശേഖരിക്കാനും, അവരെ സഹായിക്കാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കാനുമാണ് ആ യോഗത്തില്‍ ആവശ്യപ്പെട്ടത്.

നിരീക്ഷണത്തിന് വിധേയമായി ഐസോലേഷനില്‍ കഴിയേണ്ടവര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുന്നതിനും അതത് രാജ്യത്തെ ആരോഗ്യ പ്രോട്ടോകോള്‍ അനുസരിച്ച് വൈദ്യസഹായവും മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനും കണ്‍ട്രോള്‍ റൂം ഒരുക്കുന്നതിനും നേതൃപരമായ പങ്കുവഹിക്കണം എന്നുമാണ് പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആവശ്യപ്പെട്ടത്. ഇതിനെല്ലാം നല്ല ഫലം കാണുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെയാണ് രാമചന്ദ്രന്‍ ആക്ഷേപിക്കുന്നതായി കണ്ടത്. ഇത്രയും ഇടുങ്ങിയ മനസ്ഥിതി ഒരു ദുരന്തമുഖത്തുവെച്ചെങ്കിലും ഒഴിവാക്കാമായിരുന്നു. അതുകൊണ്ട് തന്നെ അത്തരം പരാമര്‍ശങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയാണ്.

ഒരു കാര്യം വ്യക്തമാക്കിയേക്കാം. അത് മുല്ലപ്പള്ളി രാമചന്ദ്രനോട് കൂടിയാണ്. നിങ്ങളുടെ വിമര്‍ശനം കേട്ട് കേരളത്തെ ലോകകേരളമായിക്കാണുന്ന, മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന നയം തിരുത്താന്‍ പോകുന്നില്ല. കാരണം നമ്മള്‍ എത്രമാത്രം കേരളീയരാണോ അത്രമാത്രമോ, അതില്‍ കൂടുതലോ കേരളീയരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍.

Comments are closed.