News in its shortest

കര്‍ണാടക റോഡ് വിഷയം: മുഖ്യമന്ത്രിയും അമിത് ഷായും ചർച്ച നടത്തി

കർണാടകം അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.

കാസർഗോഡ് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ അനിവാര്യതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കാസർകോട് ജില്ലയിലെ അനേകമാളുകൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തലശ്ശേരി – കൂർഗ് റോഡ് [ ടി.സി. റോഡ് ] കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂർ ജില്ലയും കർണാടകവുമായുള്ള ബന്ധം അറുത്തു മാറ്റുന്നതിന് തുല്യമാണ് എന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണത്.

കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

Comments are closed.