News in its shortest

സിപിഐഎമ്മിന്റെ കര്‍ഷക സമരത്തിന് പിന്തുണയുമായി ബിജെപി ഇതര പാര്‍ട്ടികള്‍, ഒറ്റപ്പെട്ട് ബിജെപി

സിപിഐഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ മഹാരാഷ്ട്ര തലസ്ഥാനമായ മുംബയിലേക്ക് നടത്തുന്ന കര്‍ഷകരുടെ മാര്‍ച്ചിന് പിന്തുണയുമായി ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി മന്ത്രി സഭയിലെ ശിവസേന മന്ത്രി താനെയില്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകസഭയുടെ പ്രവര്‍ത്തകരെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഞായറാഴ്ച ആദിത്യ താക്കറെയും സോമയ്യ ഗ്രൗണ്ടില്‍ കര്‍ഷകരെ കണ്ടു. കോണ്‍ഗ്രസില്‍ നിന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയില്‍ നിന്നും സിപിഐഎമ്മിന്റെ സമരത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫട്‌നാവിസ് സര്‍ക്കാര്‍ പലതവണ നല്‍കിയ വാക്കുകള്‍ തെറ്റിച്ചതു കൊണ്ടാണ് കര്‍ഷകര്‍ മുംബൈയില്‍ നിയമസഭ വളയുന്നതിന് കാല്‍നടയായി മഹാരാഷ്ട്രയുടെ പലഭാഗത്തു നിന്നും കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിലേക്ക് നടന്നു തുടങ്ങിയത്. തിങ്കളാഴ്ചയാണ് നിയമസഭ വളയുന്നത്.

അതേസമയം, സമരം തിങ്കളാഴ്ച്ച പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന പ്രചാരണവുമായി ബിജെപിയും ബിജെപി അനുകൂല ദേശീയ മാധ്യമങ്ങളും രംഗത്തെത്തി. എന്നാല്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ച രാത്രി ആസാദ് മൈതാനത്തിലേക്ക് കര്‍ഷകര്‍ നീങ്ങും. തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണിത്.

സമരം നടത്തുന്ന അഖിലേന്ത്യാ കര്‍ഷക സഭ സിപിഐഎമ്മിന്റേതാണെന്ന വസ്തുത മറച്ചു വച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. കര്‍ഷകരെ സംഘടിപ്പിക്കുന്നതിനും സമരവുമായി മുന്നോട്ടിറങ്ങുന്നതിനും കര്‍ഷകസഭ വഹിച്ച പങ്കിനേയും മറച്ചു വച്ച് അവര്‍ അവസാന നിമിഷം പിന്തുണയുമായി എത്തിയ ശിവസേനയെ പോലുള്ള പാര്‍ട്ടികളെ കുറിച്ചാണ് വാര്‍ത്തകള്‍ നല്‍കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഫസ്റ്റ്‌പോസ്റ്റ്.കോം

Comments are closed.