News in its shortest

ബി.ജെ.പി – സി.പി.എം അവിശുദ്ധ സഖ്യം നിലമ്പൂരില്‍ അവസാനിപ്പിക്കും: കെ. മുരളീധരന്‍

0

ബി.ജെ.പി- സി.പി.എം അവിശുദ്ധ സഖ്യം നിലമ്പൂരില്‍ അവസാനിപ്പിക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍. നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം അലയടിക്കുകയാണെന്നും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ബി.ജെ.പി ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞു. പിന്നെ അംഗത്വമില്ലാത്ത ഒരാളെ തേടിപ്പിടിച്ച് രാവിലെ സ്ഥാനാര്‍ത്ഥിയാക്കി ഉച്ചക്ക് അംഗത്വം നല്‍കി വൈകുന്നേരം പത്രിക നല്‍കിച്ചു. എന്നാല്‍ പ്രചരണം എവിടെയും സജീവമല്ല. ബി.ജെ.പി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തുകയായിരുന്നു.

ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ ചടങ്ങില്‍ ആര്‍.എസ്.എസ് പ്രചാരകന്‍ ഗുരുമൂര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ ഇകഴ്ത്തി സംസാരിച്ചിട്ടും അതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഭാരതാംബ വിവാദത്തില്‍ കൃഷി മന്ത്രി പ്രതികരിച്ചിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. ഹിന്ദു മഹാസഭ മാത്രമല്ല ആര്‍.എസ്.എസും ഇടതുപക്ഷത്തിനൊപ്പമാണ്.

ജമാഅത്തെ ഇസ്ലാമി 1996 മുതല്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി 2010ല്‍ രൂപീകരിച്ചത് മുതല്‍ 2019 വരെ ഇടതുപക്ഷത്തിനാണ് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസിനെ പിന്തുണക്കുക എന്ന ദേശീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് 2019ത് മുതല്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്.

ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമ്പോള്‍ പുരോഗമനവാദികളും യു.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ വര്‍ഗീയവാദികളുമാക്കുന്നത് ശരിയല്ല. ജമാഅത്തെ ഇസ്ലാമി അവരുടെ പഴയ നിലപാട് തിരുത്തിയാണ് യു.ഡി.എഫിന് പിന്തുണ നല്‍കിയത്. ചരിത്രം പറയുകയാണെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് തന്നെ അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് എ.കെ.ജി സെന്ററില്‍ ദേശീയപതാക ഉയര്‍ത്താന്‍ തുടങ്ങിയത്.

മഅദനിയെ വിചാരണില്ലാതെ ജയിലിലടക്കുന്നതിനെതിരായ നിലപാടാണ് യു.ഡി.എഫും സ്വീകരിച്ചത്. പി.ഡി.പി ഇടതുപക്ഷത്തെ പിന്തുണക്കുന്നത് അവരുടെ കാര്യമാണ്. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബി.ജെ.പി – സി.പി.എം അവിശുദ്ധ സഖ്യം നിലമ്പൂരില്‍ അവസാനിപ്പിക്കും: കെ. മുരളീധരന്‍

Leave A Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.