News in its shortest

മസാല വിട്ടു വിഷയം പറയൂ മാധ്യമങ്ങളെ

ഹരീഷ് വാസുദേവന്‍ ശ്രീദേവി

ഡിപ്ലോമാറ്റിക് പ്രിവിലേജ് ദുരൂപയോഗിച്ച്തിരുവനന്തപുരത്ത് വൻ സ്വർണ്ണ കള്ളക്കടത്ത് നടത്തിയത് കസ്റ്റംസ് പിടികൂടി. കേസിൽ കസ്റ്റംസിന്റെ അറസ്റ്റിലായ PR സരിത്ത് എന്ന പ്രതി സ്വപ്ന സുരേഷിന്റെ പേര് കസ്റ്റംസിനോട് പറഞ്ഞെന്നു മാധ്യമങ്ങൾ പറയുന്നു. UAE കോണ്സുലേറ്റിലെ മുൻ താൽക്കാലിക ജോലിക്കാരിയും IT വകുപ്പിലെ താൽക്കാലിക മുൻജീവനക്കാരിയും ആണ് സ്വപ്ന.

സ്വപ്ന സുരേഷ് ഈ കേസിലെ പ്രതിയാണോ? ഇതുവരെ അല്ല. അപ്പോൾ അവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരോ വിളിച്ചു, അത് CBI അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ തന്നെ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പോൾ ആരോപണമോ?എന്താടിസ്ഥാനത്തിൽ ആയിരുന്നു??പിന്നെയുള്ളത് സദാചാര പോലീസ് ചമയുന്ന ഒരു വ്യക്തിയുടെ മാധ്യമങ്ങളോടുള്ള statement ആണ്.മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ എം.ശിവശങ്കർ സ്വപ്നയുടെ വീട്ടിൽ ഒരു വർഷം മുൻപ് വരാറുണ്ട് എന്നാണ് മൊഴി. അതുകൊണ്ട്? ഒരുവർഷം മുൻപാണോ കുറ്റം നടന്നത്? സ്വർണ്ണക്കടത്ത് കേസുമായി ശിവശങ്കറിന് എന്ത് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്? സ്വപ്ന സുരേഷിനെ IT വകുപ്പിന് കീഴിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചതാണ് പ്രശ്നമെങ്കിൽ അത് പറയൂ. പുറത്തുകൊണ്ടുവരൂ.

നിയമിച്ചവർക്ക് എതിരെ സർക്കാർ അന്വേഷിച്ചു നടപടി എടുത്തേ പറ്റൂ.പക്ഷെ അപ്പോഴേയ്ക്കും ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും സ്വപ്ന എന്ന സ്ത്രീയുടെ സ്വകാര്യ ജീവിതവും ഊഹാപോഹങ്ങളും ചാരവൃത്തിക്കേസിനെ തോല്പിക്കുമാറ് ചർച്ചയായിക്കഴിഞ്ഞു. എല്ലാവർക്കും വേണ്ടത് സോളാർ കേസുമായുള്ള സമീകരണമാണ്.ആരോപണം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ സ്വപ്നയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു മുഖ്യമന്ത്രി. CMO യിൽ നിന്നും IT സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ നീക്കി പുതിയ ആളെ വെച്ചു.

ഈ കേസിൽ ഇടപെട്ടോ, പ്രഥമദൃഷ്ട്യാ കുറ്റമുണ്ടോ എന്ന നോട്ടം പോലുമില്ലാതെ. രേഖാമൂലമുള്ള വിശദീകരണമോ നടപടിക്കോ പോലും കാത്തു നിൽക്കാതെ. എന്തിനായിരിക്കും? അന്വേഷണ സമയത്ത് അധികാരത്തിൽ ഉണ്ടാകാൻ പാടില്ല. അതിനപ്പുറം ഈ ഘട്ടത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് IT വകുപ്പിലെ താൽക്കാലിക നിയമനം സംബന്ധിച്ചു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി ഒരന്വേഷണം പ്രഖ്യാപിക്കൽ ആണ്. അത് ചെയ്യാൻ മുഖ്യമന്ത്രിക്കു ബാധ്യത ഉണ്ട്.

അതിനപ്പുറം??എം.ശിവശങ്കറിനെതിരെ കള്ളക്കടത്ത് കേസിൽ ഒരു കഷണം കടലാസ് പോലും നിയമത്തിനു മുന്നിലില്ല. പോട്ടെ, ഒരുവരി പരാതി പോലുമില്ല. ഉള്ളത് എയറിലുള്ള വെറും ആരോപണങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നോ മനഃസാക്ഷിയുടെ കോടതി തീരുമാനിക്കും എന്നോ അല്ല സർക്കാർ മറുപടി പറഞ്ഞത്. നടപടിയിലൂടെയാണ്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പഴയ തത്വമനുസരിച്ച് അതാണ് ജനം പ്രതീക്ഷിക്കുന്നതും.

ന്യായീകരണമല്ല.കസ്റ്റംസ് കേന്ദ്രസർക്കാരിന് കീഴിൽ. CBI കേന്ദ്രസർക്കാരിന് കീഴിൽ. റവന്യു ഇന്റലിജൻസും അതേ. സത്യസന്ധമായി അന്വേഷിച്ചു ഈ കുറ്റകൃത്യത്തിലെ ഓരോ ആളുടെയും പങ്ക് വെളിയിൽ കൊണ്ടുവരേണ്ടത് അവരാണ്. അന്വേഷണത്തിൽ ആരെങ്കിലും ഇടപെട്ടാൽ അതും അവരാണ് പറയേണ്ടത്. അല്ലാതെ പുക കൊണ്ട് കാര്യമില്ല.പണ്ടൊരു സരിതയുടെ CD യുടെ പിറകെ പോയ മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും പോലെ ഇന്ന് എല്ലാവരും സ്വപ്നയുടെ പിറകെ ആണ്. കള്ളക്കടത്തോ അധികാര ദുരൂപയോഗമോ ഒന്നുമല്ല, മസാല പുരട്ടിയ ഇക്കിളിപ്പെടുത്തുന്ന വിവാദങ്ങളാണ് മുഴുവൻ.

വായിക്കുമ്പോഴും പറയുമ്പോഴും ഒരു കുളിര്. ആ നിലവാരമുള്ളവർ അതാക്കും പ്രധാനചർച്ച.അപ്പോൾ മസാല വിടൂ, കാര്യം പറയൂ. കള്ളക്കടത്ത് കേസിൽ ഓരോരുത്തരുടെയും പങ്കിനെപ്പറ്റി ഉള്ള തെളിവുകൾ പറയൂ.(അതേ, സോളാർ കേസിലെ നിലപാട് തന്നെ)

Comments are closed.