News in its shortest

ക്ഷേത്ര വികസനത്തിന് കൂടുതൽ തുക ചെലവഴിച്ചത് പിണറായി സർക്കാർ : മന്ത്രി

ക്ഷേത്രങ്ങളുടെ വികസനത്തിന് മുൻ സർക്കാരുകൾ ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക ഈ സർക്കാർ മൂന്നര വർഷം കൊണ്ട് ചെലവഴിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവില്വാമല ശ്രീ വില്വാദ്രിനാഥൻ ക്ഷേത്ര പുന:രുദ്ധാരണ ഉദ്ഘാടനവും കൂപ്പൺ വിതരണോദ്ഘാടനവും ക്ഷേത്രം ദേവസ്വം ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ക്ഷേത്രങ്ങളിലും ഒരുക്കികൊടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ ആരാധനാലയങ്ങളിൽ നിന്നുള്ള ഒരു പൈസ പോലും സർക്കാരിലേക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ 700 കോടിയുടെ വികസനമാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇവിടെ റോഡ്, കെട്ടിടങ്ങളുടെ നിർമാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവ സർക്കാരിന്റെ മുഖ്യ അജണ്ടയാണ്. ജീവിത ചുറ്റുപാടുകളിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ഇന്ന് ആളുകളെ ആരാധനാലയങ്ങളിലെത്തിക്കുന്നതെന്നും തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് മനുഷ്യർക്ക് ആശ്വാസം ലഭിക്കാനുള്ള ഇടങ്ങളായി ക്ഷേത്രങ്ങൾ മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ബ്രഹ്മശ്രീ കെ പി സി വിഷ്ണു ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. പത്മശ്രീ ടി എ സുന്ദർ മേനോൻ മന്ത്രിയിൽ നിന്ന് സംഭാവന നൽകി കൂപ്പൺ ഏറ്റുവാങ്ങി. തുടർന്ന് ഭക്തരരും ക്ഷേത്ര സമിതി ഭാരവാഹി സമിതിയും സംഭാവന നൽകി കൂപ്പൺ ഏറ്റുവാങ്ങി. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ മണി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ ബി മോഹനൻ, കൊച്ചിൻ ദേവസ്വം ബോർഡംഗങ്ങളായ എം കെ ശിവരാജൻ, പ്രൊഫ. സി എം മധു, വില്വാദ്രിനാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ ബി ദിവാകരൻ, സെക്രട്ടറി കെ ജയപ്രകാശ് കുമാർ, തിരുവില്വാമല ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പി ബിന്ദു, പി കൃഷ്ണകുമാർ, ടി എൻ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

2018 ജനുവരി 23 ന് അഗ്നിക്കിരയായ ക്ഷേത്ര ചുറ്റമ്പലത്തിന്റെ വടക്ക് കിഴക്ക് ഭാഗവും അതോടൊപ്പം വിളക്കുമാടത്തിന്റെ പുനർ നിർമാണവുമാണ് ധനുമാസത്തോടു കൂടി ആരംഭിക്കുന്നത്. പഴമ അപ്പാടെ നിലനിർത്തി നിർമിക്കുന്ന ഇവയുടെ ഒന്നാം ഘട്ട പുന:രുദ്ധാരണ നിർമാണ ചെലവ് ഏകദേശം രണ്ട് കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിർമാണോദ്ഘാടനവും കൂപ്പൺ വിതരണോദ്ഘാടനവും നടന്നത്.

Comments are closed.