News in its shortest

വീണ്ടും കമല ഇൻ്റർനാഷണൽ?(അതേ കഥയുടെ പുനരാഖ്യാനം)

അശോകന്‍ ചരുവില്‍, എഴുത്തുകാരന്‍

സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോടികൾ ആസ്തിയുള്ള “കമല ഇൻ്റർനാഷണൽ” എന്ന മൾട്ടിനാഷണൽ കമ്പനി; പിണറായി എന്ന ഗ്രാമത്തെ അമ്പരപ്പിച്ചു കൊണ്ട് ഉയർന്നു നിൽക്കുന്ന രത്നകൊട്ടാരം.; ഇങ്ങനെ ഏതു കഥയെഴുത്തുകാരനും അസൂയപ്പെടുന്ന അതിഭാവനകൾ കൊണ്ട് സമ്പന്നമായിരുന്നു ഒരു കാലത്ത് കേരള രാഷ്ട്രീയം. പത്രം വായിച്ചും ചാനലുകൾക്ക് അതൊക്കെ കേരളം പരമാവധി ആസ്വദിച്ചിട്ടുണ്ട്. സ്കൂളിലെ കൂട്ടുകാർ പണ്ട് പറഞ്ഞിരുന്നതു പോലെ “നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.”

അതേ കഥയുടെ പുനരാഖ്യാനം തന്നെയാണ്. അന്ന് പാർടി സെക്രട്ടറിയുടെ ഭാര്യയുടെ പേരിലെ ആഗോളക്കമ്പനി ആയിരുന്നുവെങ്കിൽ, ഇന്ന് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐ.ടി.ഭീമൻ! ആവർത്തന വിരസത മാത്രമല്ല പ്രശ്നം. ഇങ്ങനെ ഇല്ലാക്കഥകളുടെ കക്ഷിരാഷ്ട്രീയം കളിച്ചിരിക്കാൻൻ പറ്റിയ കാലമാണോ ഇത്? ആശങ്കാകുലമായ ആയിരക്കണക്കിന് കേരളീയ മനസ്സുകളിൽ നിന്ന് ഈ ചോദ്യം ഉയരുന്നുണ്ട്.നമ്മുടെ ഈ കേരളം ഉൾപ്പെട്ട ലോകം ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ വലുപ്പം ബഹുമാനപ്പെട്ട പ്രതിപക്ഷ പാർടി നേതാക്കൾ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല എന്നുണ്ടോ?

ജനങ്ങളുടെ ജീവനേക്കാൾ പ്രധാനമാണ് തങ്ങളുടെ രാഷ്ടീയ ജീവിതം എന്നു കരുതുന്നത് അങ്ങേയറ്റം ദു:ഖകരമാണ്.ലോകത്തിൻ്റെയും രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെ ഭാവി ജീവിതം നാളെ എങ്ങനെയിരിക്കും എന്ന് അവരും ആലോചിക്കേണ്ടതല്ലേ? സമാനതകളില്ലാത്ത ആഗോള പ്രതിസന്ധിയിലേക്കാണ് മനുഷ്യവംശം നീങ്ങിക്കൊണ്ടിരിക്കുന്നത്. അsച്ചിരിപ്പ് നീളുന്ന കാലത്തോളം അതിൻ്റെ ഭീകരത വലുതായിരിക്കും.

സമ്പന്ന രാജ്യങ്ങൾ അവികസിത രാജ്യങ്ങൾക്കു മേലും സാമാന്യ ജനതക്കു മേലും ദുരിതം കയറ്റിവെക്കും. അമേരിക്കയുടെ ആശ്രിത രാജ്യമായി പുലരുന്ന ഇന്ത്യയുടെ സ്ഥിതി ഇനി എന്തായിരിക്കും?കേരളത്തിനു മാത്രമായി രക്ഷപ്പെടാനാവുമോ? രണ്ടു പ്രളയങ്ങൾ കയറി വന്ന് വികസനത്തിൻ്റെ നട്ടെല്ല് തകർത്തിരിക്കുകയാണ്. കോവിഡ് രോഗചികിത്സ പരിപൂർണ്ണമായും ഖജനാവ് നിർവ്വഹിക്കുന്നു. അടച്ച് അകത്തിരിക്കുന്ന സംസ്ഥാനത്തെ എഴുപതു ശതമാനം ജനങ്ങൾക്കും ഭക്ഷണവും ധനസഹായവും സർക്കാർ നൽകുന്നു.

പ്രവാസം എന്ന അവലംബം നഷ്ടമാവും എന്നാണ് നിരീക്ഷണം. വിമാനത്താവളങ്ങൾ തുറന്ന് വിദേശ മലയാളികൾ കൂട്ടത്തോടെ വരും. അവരെ സംരക്ഷിക്കണം. എന്താവും നാളെ നമ്മുടെ സാമ്പത്തിക സ്ഥിതി? എല്ലാവരും ഒത്തു നിൽക്കേണ്ട സമയത്ത് തന്നെ വേണോ വീണ്ടുമൊരു കമല ഇൻ്റർനാഷണൽ?

Comments are closed.