News in its shortest

യുദ്ധവിമാന ഇടപാട് അഴിമതി: മോദി സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ 2015-ലെ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് രണ്ടു ദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ ഒപ്പം കൂട്ടാതെ പകരം റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് ഉടമയായ അനില്‍ അംബാനിയേയും കൂട്ടി ഫ്രാന്‍സിലേക്ക് പറന്ന മോദി അതിനാടകീയമായാണ് 36 യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്ക് ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ടില്‍ നിന്നും വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. യുപിഎ സര്‍ക്കാര്‍ 54,000 കോടി രൂപയ്ക്ക് 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങിക്കാന്‍ ഈ കമ്പനിയുമായി ഒപ്പിട്ട കരാര്‍ നിലനില്‍ക്കവെയാണ് മോദി പുതിയ ഇടപാട് പ്രഖ്യാപിച്ചത്. യുപിഎ സര്‍ക്കാരിന്റെ കരാര്‍ അനുസരിച്ച് 108 വിമാനങ്ങള്‍ പൊതുമേഖല കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിര്‍മ്മിക്കുമായിരുന്നു. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്യുമായിരുന്നു. പുതിയ കരാറില്‍ ഇതുണ്ടായില്ല. 36 വിമാനങ്ങളും ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യും. മോദി സര്‍ക്കാരിന്റെ ഇടപാട് അനുസരിച്ച് ഒരു വിമാനത്തിന്റെ വില 715 കോടി രൂപയാണ്. യുപിഎ കാലത്തേത് അനുസരിച്ച് 530 കോടി രൂപയും. മോദിയുടെ ഇടപാട് പൊതുഖജനാവിന് നഷ്ടമുണ്ടാക്കുകയും അതേസമയം അനില്‍ അംബാനിക്ക് നേട്ടമുണ്ടാക്കുയും ചെയ്യും. പുതിയ കരാര്‍ ഒപ്പിട്ട് ഒരാഴ്ച്ചയ്ക്കുശേഷം റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ദസാള്‍ട്ടും ചേര്‍ന്നുള്ള പങ്കാളിത്ത കമ്പനിയാകും വിമാനം നിര്‍മ്മിക്കുക. 2015-ല്‍ പരീക്കര്‍ പുതിയ ഇടപാടിനെ ന്യായീകരിക്കാന്‍ പറഞ്ഞത് രണ്ടു വര്‍ഷത്തിനകം ആദ്യ വിമാനം ഇന്ത്യയില്‍ എത്തുമെന്നാണ്. എന്നാല്‍ ഇന്നുവരേയും അതുണ്ടായിട്ടില്ല. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദവയര്‍.ഇന്‍

Comments are closed.