News in its shortest

കേരള രാജ്യാന്തര ചലച്ചിത്രമേള കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം നന്ദിതാ ദാസിന്റെ സ്വിഗാറ്റോ

തിരുവനന്തപുരം: പ്രശസ്ത സംവിധായിക നന്ദിതാ ദാസിന്റെ ‘സ്വിഗാറ്റോ’ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. മേളയുടെ കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് സ്വിഗാറ്റോ എത്തുന്നത്.

നേരത്തെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയര്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യന്‍ പ്രീമിയര്‍ എന്നീ വിഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 10, 13 തീയതികളിലാണ് പ്രദര്‍ശനങ്ങള്‍. നന്ദിത ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്വിഗാറ്റോ അപ്ലാസ് എന്റര്‍ടൈന്‍മെന്റാണ് നിര്‍മ്മിച്ചത്. 

ലോകമാസകലം കൊവിഡ് ഭീതി തുടരുന്നതിനിടയില്‍ ഒരു ഫുഡ് ഡെലിവറി റൈഡറായി എത്തുന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കപില്‍ ശര്‍മ്മ, ഷഹാന ഗോസ്വാമി, തുഷാര്‍ ആചാര്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

കപില്‍ ശര്‍മ്മയുടെ മാനസ് എന്ന കഥാപാത്രവും, തന്റെ വരുമാനം നിലനിര്‍ത്താന്‍ ജോലി ചെയ്യാന്‍ തുടങ്ങുന്ന ഒരു വീട്ടമ്മയായ ഭാര്യയായി ഷഹാന ഗോസ്വാമിയും ഒഡീഷയിലെ ഭുവനേശ്വറിനെ പശ്ചാത്തലമാക്കിയ സ്വിഗാറ്റോയില്‍ എത്തുന്നു. കണ്ണില്‍ മറഞ്ഞിരിക്കുന്ന അദൃശ്യരായ ‘സാധാരണ’ ആളുകളുടെ ജീവിതമാണ് ചിത്രം പകര്‍ത്തുന്നത്. തികച്ചും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രമാണ് സ്വിഗാറ്റോ.

കേരള രാജ്യാന്തര ചലച്ചിത്രമേള കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം നന്ദിതാ ദാസിന്റെ സ്വിഗാറ്റോ

Comments are closed.