News in its shortest

മോദി സര്‍ക്കാര്‍ ക്ഷീര മേഖല അമേരിക്കയ്ക്ക് തുറന്ന് നല്‍കുന്നു

ഇന്ത്യയുടെ ക്ഷീര, പൗള്‍ട്രി രംഗം അമേരിക്കയ്ക്ക് തുറന്ന് നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് 80 മില്ല്യണ്‍ ഗ്രാമീണ വീടുകളെ ബാധിക്കുന്ന ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ പാലുല്‍പാദക രാജ്യമാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യയിലേക്ക് പാലും പാലുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. അതാണ് ഇല്ലാതാകാന്‍ പോകുന്നത്. വിദേശ രാജ്യങ്ങളുമായുള്ള വിവിധ കരാറുകള്‍ മൂലം ഇന്ത്യയിലേക്ക് വിലക്കുറവില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വരുന്നത് മൂലം രാജ്യത്തെ കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ന്ന് കിടക്കുമ്പോഴാണ് അനുബന്ധ മേഖലയായ ക്ഷീരോല്‍പാദനത്തേയും ബാധിക്കുന്ന തീരുമാനം കേന്ദ്രം എടുക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാത്തത് മൂലം കൃഷി നഷ്ടത്തിലായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവാണ്. ആ വഴിയിലേക്കാണ് ക്ഷീരകര്‍ഷകരേയും ബിജെപി സര്‍ക്കാര്‍ തള്ളിവിടുന്നത്.

ഭാഗികമായിട്ടാണ് ക്ഷീരമേഖല അമേരിക്കയ്ക്ക് തുറന്ന് നല്‍കുന്നത്. എന്നാല്‍ ഭാവിയില്‍ മറ്റു രാജ്യങ്ങള്‍ക്കും അനുവദിച്ച് നല്‍കുകയും പൂര്‍ണതോതില്‍ ആകുകയും ചെയ്യും.

വിവാദ പൗരത്വ ഭേദഗതി നിയമത്തിനും 370-ാം വകുപ്പ് റദ്ദാക്കിയതിനും ബിജെപിക്ക് അമേരിക്കയുടെ പിന്തുണ ലഭിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം സിപിഐഎം ആരോപിച്ചിരുന്നു.

Comments are closed.