News in its shortest

കാലംമാറി; പെണ്‍കുട്ടികള്‍ പഴയ പെണ്‍കുട്ടികളല്ല: മാധ്യമങ്ങളത് തിരിച്ചറിയണം

അഞ്ജലി ചന്ദ്രന്‍

വിവാഹ മണ്ഡപത്തിൽ നിന്ന് പരീക്ഷാ ഹാളിലേക്ക് എന്ന സ്ഥിരം വാർത്തകൾ കാണുമ്പോൾ ആ പെൺകുട്ടികൾ ‘വിവാഹം കഴിഞ്ഞും പഠിക്കാലോ ‘ എന്ന സിംപിൾ ആയ ഡയലോഗിൽ കടന്നു പോവുന്ന ഞാണിൻ മേൽ കളികൾ ഓർത്ത് സഹതാപം തോന്നാറുണ്ട്.

പത്തു പതിനഞ്ചു കൊല്ലം മുൻപ് ഇതേ പോലെ പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞ ഒരാളാണ് ഞാൻ . അത് കൊണ്ട് തന്നെ ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് മറ്റാരേക്കാളും ആധികാരികമായി പറയാൻ എനിക്കും അർഹത ഉണ്ട് എന്നുറച്ച് വിശ്വസിക്കുന്നു. വിവാഹം കഴിഞ്ഞ് മൂന്നാഴ്ച ലീവിന് ശേഷം താമസസ്ഥലത്തേക്ക് തിരികെ എത്തിയ എനിക്ക് എഴുതി തീർക്കാൻ പരീക്ഷകൾ ഉണ്ടായിരുന്നു.

നാട്ടിലെ വിവാഹ ചടങ്ങുകളും വിരുന്നു പോക്കും കഴിഞ്ഞ് പുസ്തകം തുറന്നു പോലും നോക്കാതെ പരീക്ഷ എഴുതാൻ ട്രെയിൻ കേറിയ എന്നെ കാത്തിരുന്ന സത്യപ്രഭു എന്ന സുഹൃത്ത് ഉണ്ടായത് കൊണ്ട് മാത്രമാണ് അന്നത്തെ പരീക്ഷകൾ എല്ലാം ഞാൻ പാസായത്. ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് എല്ലാ സ്റ്റഡി മെറ്റിരിയലും ഞാൻ എത്തുന്ന മുൻപ് എനിക്ക് വേണ്ടി എടുത്ത് വെച്ച കുറെ നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായിരുന്നു. പ്രഭു പഠിച്ച ശേഷം എന്തായാലും വരാൻ സാധ്യത ഉണ്ട് എന്ന് ഉറപ്പ് വരുത്തിയ പാഠ ഭാഗങ്ങൾ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ്റെ കൂടെ ഇരുന്നു പഠിച്ച് പരീക്ഷയ്ക്ക് എഴുതി രക്ഷപ്പെടാൻ സാധിച്ചു .

പങ്കാളിയും എൻ്റെ വീട്ടുകാരും സുഹൃത്തുക്കളും ഉള്ളത് കൊണ്ട് മാത്രമാണ് ഒരുപാട് സംഘർഷം ഉണ്ടായ സമയം ആയിട്ടും അന്ന് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞത്. വിവാഹത്തിന് മുൻപുള്ള പഠനവും അതിനു ശേഷം ഉള്ള പഠനവും എന്തൊക്കെ പറഞ്ഞാലും രണ്ടു തട്ടിൽ തന്നെ ആണ്. വിവാഹ ശേഷം ഭർതൃ വീട്ടിലെ ഓരോ മോശം അനുഭവങ്ങളും പെൺകുട്ടികളുടെ പഠനത്തെ വളരെ മോശമായി തന്നെ ബാധിക്കും . ചിലർക്കൊക്കെ പഠനത്തോടൊപ്പം സൗഹൃദങ്ങൾക്ക് വരെ വിലക്ക് നേരിടേണ്ടി വരാറുണ്ട്.

വിവാഹിതരായ പല പെൺകുട്ടികളും വിവാഹശേഷം ഭർത്താവിൻ്റെ വീട്ടിൽ നിന്നാണ് പഠിക്കാൻ പോവുക. കരുതൽ ഉള്ള ഭർതൃവീട്ടുകാർ ആണെങ്കിൽ അവർക്ക് കുറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി പഠനം പൂർത്തിയാക്കാൻ പറ്റും. നല്ല മനസ്സുള്ള ചിലരൊക്കെ വിവാഹ ശേഷവും പെൺകുട്ടികളോട് സ്വന്തം വീട്ടിൽ തന്നെ താമസിച്ച് തുടർന്ന് പഠിക്കാൻ സമ്മതിക്കും. ഇനി ഇതിലൊന്നും പെടാത്ത ഒരു പറ്റം പെൺകുട്ടികളുടെ പഠനം പലപ്പോഴും അടുക്കളപ്പണി കഴിഞ്ഞ് നട്ടപ്പാതിരയ്ക്ക് ആവാറുണ്ട്.

വിവാഹം കഴിഞ്ഞ ഉടനെ പരീക്ഷ ഉണ്ടെന്ന് പറഞ്ഞപ്പോൾ അതൊന്നും ഞങ്ങൾക് അറിയണ്ട , ബന്ധുവീട്ടിൽ ഒക്കെ വിരുന്നിനു പോവണം എന്ന് പറയുന്ന ഭർതൃ വീട്ടുകാർ ഉള്ള വീടുകൾ ഇഷ്ടം പോലെ ഉണ്ട്.വിവാഹത്തലേന്ന് വരെ മകൻ്റെയും വീട്ടിലെ എല്ലാവരുടെയും കാര്യങ്ങളുടെ ഉത്തരവാദിത്തം വിവാഹം കഴിഞ്ഞ് വന്ന പിറ്റേ ദിവസം മുതൽ സ്വിച്ച് ഇടുന്ന പോലെ വധുവായി വരുന്ന പെൺകുട്ടിയിൽ എത്തുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്.

വധുവിനേക്കാൾ പ്രായം കൂടുതൽ ഉള്ള ഭർതൃ സഹോദരി വിവാഹിത അല്ലെങ്കിലും അവള് രാത്രി മുഴുവൻ കണ്ണ് കടഞ്ഞ് പഠിച്ചതാണ് എന്ന് പറഞ്ഞു കൊണ്ട് മോളെ വേഗം ഇഡ്ഡലിയ്ക്ക് ചമ്മന്തി ഉണ്ടാക്കി വെച്ചാല് നമുക്ക് അടുത്ത പണി തീർക്കാൻ എളുപ്പമാണ് എന്ന് പറയുന്ന ആളുകൾ ഉണ്ട്. ഇനി സഹായ മനസ്ഥിതി ഉള്ള പങ്കാളി ഉണ്ടെങ്കിൽ പഠനകാലത്തെ ഭാരം കുറച്ച് എങ്കിലും കുറവ് ഉണ്ടെങ്കിലും തലയിൽ വരുന്ന ഉത്തരവാദിത്തം വളരെ കഠിനം തന്നെയാണ്.

പലപ്പോഴും സ്വന്തം വൈവയിലും വലുത് ഭർതൃകുടുംബത്തിലെ ബന്ധുക്കളുടെ വിവാഹവും മരണവും ഒക്കെ തന്നെ ആവും. തുടർന്ന് ജീവിക്കേണ്ടത് അല്ലെങ്കിൽ മുന്നോട്ട് ഉള്ള ജീവിതത്തിൽ ഇവരൊക്കെ തന്നെയാണ് നമുക്ക് വേണ്ടത് എന്ന ഒറ്റ വാക്കിൽ പരീക്ഷയുടെ സ്റ്റഡി ലീവിൽ കല്യാണം കൂടാൻ പോയ പെൺകുട്ടികളെ അറിയാം . ഇനി പോവാതെ ഇരുന്നാൽ സ്വസ്ഥത തരില്ല എന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ച രക്ഷിതാക്കളെ പ്രാകുന്ന കുട്ടികളെ കണ്ടിട്ടുണ്ട്.

ഇതിനിടയിൽ വീട്ടിലേക്ക് കുഞ്ഞികാൽ കാണാൻ ഉള്ള ആഗ്രഹത്തിൽ വിവാഹം കഴിപ്പിച്ച വീട്ടുകാർ കൂടി ആണെങ്കിൽ, കുഞ്ഞു ഉണ്ടായാൽ ഞങ്ങൾ നോക്കാം നിനക്ക് പഠിക്കാലോ എന്നൊക്കെ പറഞ്ഞു കുഞ്ഞു കൂടി വന്നു പഠനം നിർത്തിയ വേറെ കുറെ ആളുകൾ ഉണ്ട്.കല്യാണം കഴിഞ്ഞും പഠിക്കാൻ വിടുന്നുണ്ടല്ലോ എന്നത് വല്യ കാര്യമായി പറയുന്ന മാതാപിതാക്കളും സ്വന്തം മകളോട് അവള് അനുഭവിക്കുന്ന മാനസിക സംഘർഷം ചോദിക്കില്ല.

വിഷം ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരുപാട് ഭർതൃ വീട്ടുകാർ ഇനി അവള് പഠിച്ച് ഉദ്യോഗസ്ഥ ആയിട്ട് വേണ്ട കുടുംബം പുലരാൻ എന്ന് പറഞ്ഞു പഠിത്തം നിർത്തിയ ഒരുപാട് പേരുടെ ജീവിതം മുന്നിലുണ്ട്. സ്വന്തം പഠനവും സ്റ്റഡി ലീവും വരെ നാത്തൂൻ്റെ പ്രസവം മുതൽ അടുത്ത വീട്ടിലെ കല്യാണം വരെ നോക്കി പ്ലാൻ ചെയ്തു പണി കിട്ടിയ ഒരുപാട് പേരുള്ള ഒരു തലമുറയിൽ ആണ് ജനിച്ചു പോയത്.

ഇതൊക്കെ പത്തിരുപത് വർഷം മുൻപ് വളരെ സ്വാഭാവികമായ ഒരു കാര്യം ആയിരുന്നു. പക്ഷേ കാലം മാറി, കഥ മാറി. അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ജോലി ആയി തങ്ങൾ ആഗ്രഹിക്കുമ്പോൾ മതി വിവാഹം എന്നത് ഇന്നത്തെ പെൺകുട്ടികൾ തീരുമാനിച്ച് തുടങ്ങി. അത് കൊണ്ട് തന്നെ ഈ വിവാഹ മണ്ഡപത്തിൽ നിന്ന് പരീക്ഷ ഹാളിലേക്ക് എന്ന തലക്കെട്ടുകൾ നമ്മളുടെ മാധ്യമങ്ങൾ ഗ്ലോറിഫൈ ചെയ്യുന്ന ഏർപ്പാട് നിർത്തണം.

ഫേസ്ബുക്കില്‍ കുറിച്ചത്‌

കാലംമാറി; പെണ്‍കുട്ടികള്‍ പഴയ പെണ്‍കുട്ടികളല്ല: മാധ്യമങ്ങളത് തിരിച്ചറിയണം
80%
Awesome
  • Design