News in its shortest

ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചത് ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍

ജസ്റ്റിസ് ലോയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ഇടപെട്ട് മഹരാഷ്ട്ര മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്ന് കാരവന്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസിന്റെ മന്ത്രിസഭയിലെ രണ്ടാമനായ സുധീര്‍ മുങ്കതിവാറിന്റെ സഹോദരീ ഭര്‍ത്താവയ ഡോക്ടര്‍ മകരന്ദ് വ്യവഹാരെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചത്. റിപ്പോര്‍ട്ടില്‍ എന്തൊക്കെ വിവരങ്ങള്‍ ചേര്‍ക്കണമെന്നും എന്തൊക്കെ വിട്ടുകളയണമെന്നും മകരന്ദ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്‍കെ തുംറാമിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ നേരിട്ട് ഇടപ്പെട്ട തന്റെ പേര് പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളില്‍ വരില്ലെന്നും മകരന്ദ് ഉറപ്പുവരുത്തി.

നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് മെഡിസിന്‍ വകുപ്പിലെ ലക്ചററായിരുന്നു തുംറാം. അക്കാലത്ത് വകുപ്പിലെ പ്രൊഫസറായിരുന്നു മകരന്ദ്. ഇന്ന് നാഗ്പൂരിലെ തന്നെ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വകുപ്പ് മേധാവിയാണ് വിവാദ ഡോക്ടര്‍. ബിജെപി മന്ത്രിസഭയില്‍ ധനവകുപ്പ് മന്ത്രിയുടെ ബന്ധുവായതിനാല്‍ മകരന്ദ് മഹാരാഷ്ട്രയുടെ ആരോഗ്യ രംഗത്ത് അതിശക്തനായിരുന്നു. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

ലോയയുടെ പോസ്റ്റ്‌മോര്‍ട്ട നടപടികളില്‍ അസാധാരണമായ താല്‍പര്യമാണ് മകരന്ദ് കാണിച്ചത്. ലോയയുടെ തലയിലെ മുറിവിനെ കുറിച്ച് ചൂണ്ടിക്കാണിച്ച ജൂനിയര്‍ ഡോക്ടറോട് മകരന്ദ് ചൂടായി സംസാരിച്ചുവെന്നും ജീവനക്കാര്‍ കാരവന്‍ മാസികയുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു. കേസില്‍ നിര്‍ണായകമായ ഈ മുറിവിനെ കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെന്ന് മകരന്ദ് ഉറപ്പുവരുത്തി. എന്നിട്ട് ഹൃദയാഘാതം മൂലമാണ് ലോയ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വരുത്തി.

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം കേള്‍ക്കുന്ന കാലയളവിലാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കേസില്‍ ഷായ്ക്ക് അനുകൂലമായി വിധിക്കണമെന്ന് ആവശ്യപ്പെട്ട് ലോയയെ പലരും കണ്ടിരുന്നുവെന്നും എന്നാല്‍ അതിന് ലോയ വഴങ്ങിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: കാരവന്‍മാഗസിന്‍.ഇന്‍

Comments are closed.