News in its shortest

നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയ; ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു

കോഴിക്കോട്: നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു. നാലിടത്താണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.

എന്നാല്‍, ഇതുവരെ പ്രദേശത്ത് ആര്‍ക്കും കോളറ രോഗ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്ടര വയസ്സുകാരന്‍ മരിച്ചിരുന്നു. ഈ മരണത്തെ തുടര്‍ന്ന് പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രദേശത്തെ ജലം ശേഖരിച്ച് വകുപ്പ് പരിശോധന നടത്തിയത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ആര്‍ക്കും കോളറ ബാധ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയിരുന്നു. ജില്ലയിലെ പെരുമണ്ണയിലെ ഒരു ഹോസ്റ്റലിലും അടുത്തിടെ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് സമീപത്തുള്ള കിണറിലെ വെള്ളത്തിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചത്. സൂപ്പര്‍ ക്ലോറിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.

Comments are closed.