News in its shortest

പി എസ് സി പരീക്ഷാ ഹാളില്‍ ക്ലോക്ക് വേണം; പ്രചാരണവുമായി ഉദ്യോഗാര്‍ത്ഥികള്‍

പി എസ് സി പരീക്ഷാ ഹാളില്‍ സമയം അറിയുന്നതിന് ക്ലോക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍. ഇപ്പോള്‍, പരീക്ഷാ ഹാളില്‍ ഉദ്യോഗാര്‍ത്ഥികളെ വാച്ച് കെട്ടാന്‍ പി എസ് സി അനുവദിക്കുന്നില്ല. പരീക്ഷാ സെന്ററുകളാകുന്ന സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ ക്ലോക്കും ഉണ്ടാകാറില്ല. ഇത് മൂലം സമയം പോകുന്നത് അറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല.

സര്‍വകലാശാലാ, സ്‌കൂള്‍, പി എസ് സി തുടങ്ങിയ എല്ലാ പരീക്ഷകളിലും ഹൈടെക്ക് ക്രമക്കേടുകള്‍ അരങ്ങേറി തുടങ്ങിയതിനെ തുടര്‍ന്നാണ് പരീക്ഷാ ഹാളില്‍ അധികൃതര്‍ വാച്ച് കെട്ടാന്‍ അനുവദിക്കാത്തത്.

പി എസ് സിയുടെ ഒബ്ജക്ടീവ് പരീക്ഷയില്‍ 75 മിനുട്ടുകള്‍ കൊണ്ട് 100 ചോദ്യങ്ങളാണ് ഉദ്യോര്‍ഗാര്‍ത്ഥികള്‍ എഴുതേണ്ടത്. ചോദ്യം വായിക്കാനും ഉത്തരം കണ്ടെത്താനും ബബിള്‍ കറുപ്പിക്കാനുമായി 50-ല്‍ താഴെ സെക്കന്റുകള്‍ മാത്രമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

ചോദ്യപേപ്പറിലെ കണക്ക്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ കൂടുതല്‍ സമയം വേണ്ടി വരും. അതിനാല്‍, പരീക്ഷയെ ഗൗരവമായി സമീപിക്കുന്നവര്‍ പരീക്ഷ എഴുതുമ്പോള്‍ സമയം പോകുന്നത് അറിയാറില്ല. ഇത് പലപ്പോഴും കൂടുതല്‍ ചോദ്യങ്ങള്‍ എഴുതാനുള്ള അവസരം ഇല്ലാതാക്കുന്നു. ഇത് മൂലമാണ് പരീക്ഷാ ഹാളില്‍ സമയം അറിയാന്‍ ക്ലോക്ക് വേണമെന്ന ആവശ്യം ഉയരുന്നത്.

പി എസ് സിയുടെ ഫേസ് ബുക്ക് പേജിലാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

’75 മിനിറ്റ് 100 മാര്‍ക്ക് . അതായത് ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താനും ബബിള്‍ ചെയ്യാനും കൂടി 45 സെക്കന്റ്. ഓരോ സെക്കന്റും വിലയേറിയ താകുമ്പോള്‍ ഓരോ 30 മിനിറ്റ് കഴിയുമ്പോഴും ബെല്ലടിയ്ക്കും എന്നത് യുക്തിസഹമല്ല. ഒന്നുകില്‍ സാധാരണ വാച്ച് അനുവദിയ്ക്കുക, അല്ലെങ്കില്‍ എല്ലാ ഹാളുകളിലും ക്ലോക്കുകള്‍ സ്ഥാപിയ്ക്കണം. ഏതെങ്കിലും ചിലര്‍ ചെയ്ത തെറ്റിന് എല്ലാ ഉദ്യോഗാര്‍ത്ഥികളേയും ശിക്ഷിയ്ക്കരുതെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു,’ പ്രമോദ് കുമാര്‍ എന്ന ഉദ്യോഗാര്‍ത്ഥി കുറിച്ചു. വാച്ച് അനുവദിക്കുക അല്ലെങ്കില്‍ ക്ലോക്ക് വയ്ക്കുക എന്നതാണ് ആവശ്യം.

പി എസ് സി പരീക്ഷാ ഹാളില്‍ ക്ലോക്ക് വേണം; പ്രചാരണവുമായി ഉദ്യോഗാര്‍ത്ഥികള്‍
80%
Awesome
  • Design

Comments are closed.