News in its shortest

കാസര്‍കോടുകാരോട് മുഖ്യമന്ത്രിക്ക് പറയാനുള്ളത് ഇതാണ്‌

പിണറായി വിജയന്‍, മുഖ്യമന്ത്രി

കാസര്‍കോട് ജില്ല ഒരു ഘട്ടത്തില്‍ എങ്ങനെയായിരുന്നു എന്നത് ഓര്‍ക്കണം. രണ്ടുമാസത്തിലേറെയായി കോവിഡിനെതിരെ പടപൊരുതുന്ന ആ ജില്ല  ഇപ്പോള്‍  ആശ്വാസത്തിന്‍റെ വക്കിലാണ്. അവിടെ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.

മാര്‍ച്ച് 21 മുതല്‍ ജില്ല മുഴുവനായും അടച്ചിട്ടു. എന്നാല്‍ അതിനു മുമ്പുതന്നെ അവിടെ നിയന്ത്രണങ്ങള്‍ നടപ്പാക്കി. 144 പ്രഖ്യാപിച്ചു. കര്‍ക്കശമായ നിയന്ത്രണങ്ങള്‍, പരിശോധന, ചികിത്സാ സംവിധാനം – ഇങ്ങനെയുള്ള വിവിധ നടപടികള്‍ സ്വീകരിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് കാസര്‍കോടിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത്. കാസര്‍കോട് ഇപ്പോള്‍ 4754 പേര്‍ നിരീക്ഷണത്തിലാണുള്ളത്.

ഇന്ന് ആറുപേരെയാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയിലുള്ള കാസര്‍കോട് ജില്ലക്കാര്‍. ഈ സംഖ്യ ഇത്രയും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഇക്കാര്യത്തില്‍ നല്ല രീതിയില്‍ സഹകരച്ചു.

വലിയ തോതില്‍ പ്രയാസങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന് അറിയാം. അതെല്ലാം നാടിന്‍റെ പൊതുവായ നډയ്ക്കുവേണ്ടിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ നില കൈവരിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിച്ചുകൊണ്ടും തുടര്‍ന്ന് ഈ അനുഭവത്തില്‍ ജാഗ്രതയും കരുതലും കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് കാസര്‍കോടുകാരോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കാനുള്ളത്.

കണ്ണൂര്‍ ജില്ലയിലെ 54 പേര്‍ക്ക് ഇപ്പോള്‍ രോഗബാധയുണ്ട്. അവിടെയും കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ പോവുകയാണ്.

Comments are closed.