News in its shortest

കോണ്‍ഗ്രസുകാര്‍ക്ക് മൂവര്‍ണക്കൊടി കാക്കിനിക്കറിന്റെ മറ: തോമസ് ഐസക്‌

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഒരു നേതാവിന് ചെയ്യാൻ പ്രത്യേകിച്ചു പണിയൊന്നുമില്ലത്രേ. ജ്യോതിരാദിത്യസിന്ധ്യയുടെ രാജിക്കത്തിലെ ഒരു ന്യായമാണ്. നോക്കൂ. സംഘ പരിവാറിന്റെ കിരാത ഭരണം രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിയുമ്പോൾ, സംസ്ഥാനങ്ങൾ ഒന്നൊന്നായി ബിജെപിയെ കൈയൊഴിയുമ്പോൾ, തനിക്ക് പാർടിയ്ക്കുള്ളിൽ ചെയ്യാൻ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് പരിതപിച്ച് ഒരു കോൺഗ്രസ് നേതാവ് രായ്ക്കുരാമാനം ബിജെപിയിലേയ്ക്ക് കാലു മാറുന്നു. കോൺഗ്രസിൽ തുടർന്നാൽ അദ്ദേഹത്തിന് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യം സംരക്ഷിക്കാനാവില്ലത്രേ.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യം അവിടെ നിൽക്കട്ടെ. എന്താണ് ഇവരുടെ താൽപര്യം? ആ താൽപര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് എന്തെങ്കിലും ഇടമുണ്ടോ? അങ്ങനെയൊരു ആലോചനയുണ്ടെങ്കിൽ ഇങ്ങനെയൊന്നുമാവില്ലല്ലോ സംഭവിക്കുക.

ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയം കോൺഗ്രസ് ഹൈക്കമാൻഡ് ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ. അധികാരത്തിനുവേണ്ടി കൂറുമാറി എന്ന ലളിതയുക്തിയുടെ മറ പിടിച്ച് ഒഴിഞ്ഞു മാറരുത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് ആണ് അധികാരത്തിൽ. ജ്യോതിരാദിത്യസിന്ധ്യക്കൊപ്പം രാജിവെച്ചത് ആറു മന്ത്രിമാരാണ്. മന്ത്രിമാർ രാജിവെച്ച് മറുകണ്ടം ചാടി പ്രതിപക്ഷത്തിരിക്കുന്ന പാർടിയുടെ മന്ത്രിസഭയുണ്ടാക്കി അതിൽ അംഗങ്ങളാകുന്ന പ്രതിഭാസത്തെ, അധികാരത്തിനുവേണ്ടിയുള്ള കാലു മാറ്റം എന്ന് ലളിതമായി വിശദീകരിച്ച് തടിതപ്പാൻ കോൺഗ്രസിനെ അനുവദിക്കാനാവില്ല.

ഇവർ ബിജെപിയിൽ ചേരുന്ന രാഷ്ട്രീയസാഹചര്യം ആലോചിക്കൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ കാവിത്തിളക്കം അസ്തമയത്തിന്റെ അവസാനമണിക്കൂറുകളിലാണ്. 2018 മാർച്ചിൽ 21 സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബിജെപി ഇന്ന് പതിനാറ് സംസ്ഥാനങ്ങളിലേ ഭരണത്തിലുള്ളൂ. അതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ പ്രധാന സംസ്ഥാനങ്ങളിൽ മഹാഭൂരിപക്ഷവും അവരെ കൈവിട്ടു കഴിഞ്ഞു.

മഹാരാഷ്ട്രയും മധ്യപ്രദേശും രാജസ്ഥാനുമൊന്നും ഇന്ന് ബിജെപിയല്ല ഭരിക്കുന്നത്. ആ പരമ്പരയിൽ അവർക്കേറ്റ അവസാന പ്രഹരമായിരുന്നു ഝാർഖണ്ഡിലേത്. അങ്ങനെ മതനിരപേക്ഷ സമൂഹത്തിനാകെ പ്രത്യാശയുണർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ജനവിധി അട്ടിമറിച്ച് ഒരു സംഘം ബിജെപിയിലേയ്ക്ക് കൂടു മാറുന്നത്. കർണാടകത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എതിർപക്ഷ എംഎൽഎമാരെ കൂറു മാറ്റി ഭരണം പിടിക്കാൻ കോടാനുകോടികൾ ബിജെപി വാരിയെറിയുന്നുണ്ട്.

ആ പ്രലോഭനത്തെ അതിജീവിക്കാൻ കോൺഗ്രസിന്റെ അത്യുന്നത നേതാക്കൾക്കുപോലും സാധ്യമാകുന്നില്ല. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനത്തിനു മീതേയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയ നിലപാട്. ഏതു നിസാരകാരണം പറഞ്ഞും ഇവർക്കു ബിജെപിയെ പുൽകാൻ കഴിയുന്നതിനു കാരണം, കോൺഗ്രസിനുള്ളിൽ നിൽക്കുമ്പോഴും പയറ്റിയത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടവുകൾ തന്നെ ആയിരുന്നതുകൊണ്ടാണ്. ഉള്ളിലിട്ടിരിക്കുന്ന കാക്കിനിക്കറിന്റെ മറയായിട്ടാണ് അവർ പുറത്ത് മൂവർണക്കൊടി ഇത്രയും നാൾ പിടിച്ചു നടന്നത്. ഇത്തരക്കാർ ഇനിയെത്രപേരുണ്ടെന്ന് കണ്ടെത്തി പാർടിയെ ശുദ്ധീകരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിനു കഴിവുണ്ടോ? അങ്ങനെ ചോദിക്കുന്നതിലും അർത്ഥമില്ല.

ഈ പാർടിയ്ക്ക് നേതൃത്വമെന്നൊന്നുണ്ടോ?

Comments are closed.