News in its shortest

ജില്ലാ ലോക്ക്ഡൗണ്‍: കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളി

രാജ്യത്ത് കോവിഡ് രോഗ വ്യാപനം അനിയന്ത്രിതമായി തുടരവേ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലി വിവിധ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിനാല്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര നിര്‍ദ്ദേശം തള്ളി സംസ്ഥാനം. സംസ്ഥാനത്ത് ലോക് ഡൗണ്‍ വേണ്ട എന്ന് മന്ത്രിസഭാ തീരുമാനിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തല്‍ക്കാലം കടുത്ത നിയന്ത്രണങ്ങള്‍ മതിയെന്നാണ് തീരുമാനം.

കോവിഡ് രോഗ വ്യാപനം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം ലോകമെമ്പാടു നിന്നും ഉയര്‍ന്നതിന്റെ പിന്നാലെയാണ് കേന്ദ്രം ലോക്ക്ഡൗണ്‍ നീക്കവുമായി മുന്നോട്ട് വന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നിട്ടുള്ളത്. രോഗവ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും കുതിച്ചുയര്‍ന്ന കേസുകളുടെ എണ്ണം പിടിച്ചു നിര്‍ത്തുകയും ചെയ്തിരുന്നു. രാജ്യത്ത് 156 ജില്ലകളിലാണ് 15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.

കേന്ദ്ര നിര്‍ദേശം വന്നാല്‍ കേരളത്തില്‍ 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. സംസ്ഥാനത്ത് നിലവില്‍ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലാണ്.

ലോക്ക്ഡൗണിനെ വ്യാപാര സമൂഹം എതിര്‍ക്കുമ്പോള്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ പിന്തുണയ്ക്കുന്നു. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗണ്‍ വേണ്ടിവരുമെന്നാണ് ഐഎംഎ പറയുന്നത്.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍, കേരളത്തില്‍ തിങ്കളാഴ്ച്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന തീരുമാനമാണ് എടുത്തിരുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നായിരുന്നു അഭിപ്രായ ഐക്യം ഉണ്ടായത്.

രാജ്യത്ത് കോവിഡ് കണക്കുകള്‍ വിവിധ സംസ്ഥാനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആരോപണം നിലനില്‍ക്കവേ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന രോഗ ബാധാ കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി.

3293 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന മരണസംഖ്യ മൂവായിരം കടന്നതും ഇതാദ്യം. ആകെ മരണ സംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് മരിച്ചത്. നിലവില്‍ 1,48, 17,371 പേരാണ് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്.

സിനിമ, ചെറുപ്പം മുതല്‍ ഒപ്പം കൂട്ടിയ സ്വപ്‌നം: ഉണ്ണിമായ പ്രസാദുമായുള്ള അഭിമുഖം വായിക്കാം

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Comments are closed.