News in its shortest

ആരോഗ്യപ്രവര്‍ത്തകര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുത് : മന്ത്രി കെ കെ ശൈലജ

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശാസ്ത്രബോധമുളളവരും മനുഷ്യസ്‌നേഹികളും, ക്ഷമയും സഹിഷ്ണുതയുളളവരുമായി മാറാന്‍ സ്വയം ശ്രമിക്കണമെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാവരുതെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സര്‍വകലാശാലയുടെ ബാലരാഷ്ടിതകള്‍ അവസാനിപ്പിക്കാനുളള ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടങ്ങിയതായി അവര്‍ പറഞ്ഞു.

ഒരുപാട് വിഹ്വലതകളാണ് ഇന്ന് മനുഷ്യ സമൂഹത്തെ ഭരിക്കുന്നത്. മനുഷ്യസമൂഹത്തെ ശരിയായ ദിശബോധമുളളവരാക്കി മാറ്റണമെങ്കില്‍ ചരിത്രബോധമുണ്ടാവണം. പുതുതലമുറയില്‍പ്പെട്ടവര്‍ മനുഷ്യസ്‌നേഹത്തിന്റെ ചരിത്രഗതിവിഗതികള്‍ മനസ്സിലാക്കേണ്ടതുണ്ട്. മന്ത്രി പറഞ്ഞു. ആതുരാലയങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നവരുടെയും മനുഷ്യാവകാശം സംരക്ഷിക്കണപ്പെടണമെന്ന് തന്നെയാണ് നിലപാട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ അംഗീകരിക്കാവുന്നതല്ല. എന്നാല്‍ പൊതുജനങ്ങളോടുളള ആരോഗ്യപ്രവര്‍ത്തകരുടെയ സമീപനവും സ്‌നേഹപൂര്‍ണ്ണവും സാന്ത്വനപൂര്‍ണ്ണവും ആവണം. മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആശംസ പ്രസംഗം നടത്തിയ സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ബി ഇക്ബാല്‍ പറഞ്ഞു. അനന്തമായ സാധ്യതകളാണ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ തുറന്നിടുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ആര്‍ക്കും കടന്ന് വരാവുന്ന മേഖലയായി പൊതുആരോഗ്യരംഗം മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യകളുടെ ആധിക്യം മൂലം മാനവികമുഖം നഷ്ടമാകുന്നുണ്ട്. എന്നാല്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുളള പരിപാവനമായ ബന്ധത്തെ സാങ്കേതിക ഉപകരണങ്ങള്‍ക്ക് അടിയറ വെയ്ക്കരുത്. സാന്ത്വന സ്പര്‍ശവും വര്‍ത്തമാനവും സ്‌നേഹമസൃണമായ പെരുമാറ്റവും ചികിത്സയുടെ ഭാഗമമാണെന്ന കാര്യം മറക്കരുത്. ഡോ. ബി ഇക്ബാല്‍ പറഞ്ഞു.

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അലൂമിനി ഹാളില്‍ നടന്ന ബിരുദദാനചടങ്ങില്‍ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ 9105 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കി. മെഡിസിന്‍ 1283, ഡന്റല്‍ 727, ആയൂര്‍വേദം 351, ഹോമിയോ 96, സിദ്ധ 14, നഴ്‌സിംഗ് 5206, ഫാര്‍മസി സയന്‍സ് 907, അലൈഡ് ഹെല്‍ത്ത് സയന്‍സ് 521 എന്നിങ്ങനെയാണ് ബിരുദം ഏറ്റ് വാങ്ങിയവരുടെ നിര.

എം ബി ബി എസ് പരീക്ഷയില്‍ മൈക്രോബയോളജിയില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയ പി എല്‍ അപര്‍ണ്ണ, മിഥുന്‍ അനില്‍കുമാര്‍ എന്നിവര്‍ ഡോ. സി കെ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടി.റാങ്ക് ജേതാക്കളായ അശ്വതി സുബ്രഹ്മണ്യന്‍, ശ്രുതി ജെ എസ്, കെ ടി നയന, എം പി മുഫീദ, തസ്‌നി ജോസഫ്, ആര്‍ എസ് രാജലക്ഷ്മി എന്നിവര്‍ക്കും മന്ത്രി കെ കെ ശൈലജ പുരസ്‌ക്കാരങ്ങള്‍ നല്‍കി.

ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ നളിനാക്ഷന്‍, രജിസ്ട്രാര്‍ ഡോ. എം കെ മംഗളം, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി കെ സുധീര്‍, ഫിനാന്‍സ് ഓഫീസര്‍ കെ പി രാജേഷ്, സര്‍വകലാശാല ഡീന്‍മാര്‍, സെനറ്റംഗങ്ങള്‍, ഗവേണിംഗ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.