News in its shortest

ജമ്മുകശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ബിജെപി സഖ്യം വിട്ടു, മെഹബൂബ രാജിവച്ചു

ജമ്മുകശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും ബിജെപി പിന്‍മാറി. ഇതേതുടര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരായ മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ബിജെപിയുടെ ദേശീയ സെക്രട്ടറി റാം മാധവ് ദല്‍ഹിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയാണ് സഖ്യത്തില്‍ നിന്നും പിന്‍മാറുന്ന കാര്യം അറിയിച്ചത്. ജമ്മുകശ്മീരില്‍ സഖ്യത്തില്‍ തുടരുന്നതിന് ബിജെപിക്ക് കഴിയാതെ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണം ഗവര്‍ണര്‍ക്ക് കൈമാറാനുള്ള സമയമായെന്ന് റാം മാധവ് പറഞ്ഞു.  പിഡിപിക്ക് 28 ഉം ബിജെപിക്ക് 25 ഉം സീറ്റുകളാണുള്ളത്.

കഠ്വ പീഡന സംഭവത്തില്‍ ബിജെപി കേസില്‍ പ്രതികളായവരെ പിന്തുണച്ചതിനെ തുടര്‍ന്ന് സഖ്യത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുമായി എതിര്‍പ്പുകളും അഭിപ്രായ വ്യത്യാസങ്ങളും മറികടന്ന് കൈകോര്‍ക്കുന്ന അവസരവാദ കൂട്ടുകെട്ട് മൂന്നരവര്‍ഷം മുമ്പ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പിഡിപി-ബിജെപി സഖ്യം ജമ്മുകശ്മീരില്‍ അധികാരത്തിലെത്തിയത്.

അതേസമയം, സംസ്ഥാനത്ത് ഭീകരവാദവും അക്രമവും വര്‍ഗീയതയും വര്‍ദ്ധിച്ചുവെന്നും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഭീഷണി നേരിടുകയാണെന്നും റാം മാധവ് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം ബിജെപിക്ക് തന്നെ തിരിച്ചടിയാകും. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ അത് ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുമെന്ന് പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയുന്ന സംഭവ പരമ്പരകളാണ് സംസ്ഥാനത്ത് അരങ്ങേറിയതും നോട്ടുനിരോധനം തെറ്റായെന്ന് തെളിയിച്ചതും.

പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ ഭീകരവാദവും ഭീകരസംഘടനകളില്‍ യുവാക്കള്‍ ചേരുന്നതും സൈന്യത്തിന് നേര്‍ക്ക് കല്ലെറിയുന്നതും സംസ്ഥാനത്ത് വിരളമായിരുന്നു. സമാധാന അവസ്ഥ നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ നിന്നാണ് വെടിയൊച്ചകളും കല്ലേറുകളും ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലാത്ത നാളുകളിലേക്ക് ബിജെപി-പിഡിപി സഖ്യം സംസ്ഥാനത്തെ എത്തിച്ചത്. ഉരുക്കുമുഷ്ടി കൊണ്ട് ജമ്മുകശ്മീര്‍ വിഷയം പരിഹരിക്കാം എന്ന ആര്‍ എസ് എസിന്റേയും ബിജെപിയും നയം കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നതാണ് ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ചത്.

തങ്ങളുടെ നയം തെറ്റിപ്പോയെന്ന കുമ്പസാരം പോലുമില്ലാതെയാണ് ബിജെപി സംസ്ഥാനത്ത് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.